തൊടുപുഴ: മലങ്കര ഡാമിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജലാശയത്തിലെ ജലനിരപ്പ് 37 മീറ്ററായി താഴ്ത്തിയതോടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല പമ്പിംഗ് ഭാഗികമായി ബാധിച്ചു.
മുട്ടം, കുടയത്തൂർ, വെളിയാമറ്റം, അറക്കുളം, ഇടവെട്ടി, കരിമണ്ണൂർ, ആലക്കോട് പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലേക്കും കുടിവെള്ളം എത്തുന്നത് മലങ്കര ഡാമിൽ നിന്നാണ്. നിലവിൽ വലിയ പ്രതിസന്ധിയില്ലെങ്കിലും വരും ദിവസങ്ങളിൽ ശുദ്ധജല വിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമാകാത്തതിനാൽ മറ്റ് ജലസ്രോതസുകൾ കാര്യമായി സജീവമായിട്ടില്ല. ഡാമിലെ ഷട്ടറുകൾ ഉയർത്തിവെച്ചിരിക്കുന്നതിനാൽ 37 മീറ്ററിന് മുകളിലുള്ള വെള്ളം തൊടുപുഴയാറിലേക്ക് ഒഴുകിപ്പോകുകയാണ്. ഇതുമൂലം തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിലെ ശുദ്ധജല വിതരണം മുടങ്ങാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
ഡാമിലെ ആറു ഷട്ടറുകളുടെയും ആംപ്ലേറ്റുകളിലെ ബോൾട്ടുകൾ മാറ്റിസ്ഥാപിക്കുന്നതിനായാണ് ജലനിരപ്പ് കുറച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഒരാഴ്ചയോളം തുടർച്ചയായി അധിക അളവിൽ വെള്ളം ഒഴുക്കിക്കളഞ്ഞ ശേഷമാണ് ജലനിരപ്പ് 37 മീറ്ററിലേക്ക് താഴ്ത്താൻ കഴിഞ്ഞത്.
മൂലമറ്റം വൈദ്യുതിനിലയത്തിൽ വൈദ്യുതി ഉൽപാദനം നടക്കുന്നതിനാൽ മലങ്കര ഡാമിലെ അഞ്ച് ഷട്ടറുകളും നിലവിൽ ഉയർത്തിവെച്ചിരിക്കുകയാണ്. ഇതുവഴി തുടർച്ചയായി വെള്ളം പുറത്തേക്ക് ഒഴുക്കിയ ശേഷമാണ് അണക്കെട്ടിലെ ജലനിരപ്പ് കുറച്ചത്.
അധിക അളവിൽ വെള്ളം ഒഴുക്കിവിടുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ ഇന്നലെ മുതൽ വിവിധ പഞ്ചായത്തുകളിലെ ശുദ്ധജല പമ്പിംഗ് ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്.