എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പശ്ചാത്തലത്തിൽ ആസൂത്രിതമായി നടത്തിയ അപൂർവവും ഗുരുതരവുമായ ആക്രമണമായാണ് കേസിനെ കോടതി വിശേഷിപ്പിച്ചത്.
കേസിലെ ആദ്യ അഞ്ച് പ്രതികളായ നിധിൻ രാജ് , മനോജ്, ജീവൻ , ഷാഹിൽ, ശ്രീജിത് എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ആക്രമണം പെട്ടെന്നുണ്ടായ സംഭവമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു.
ഉത്തരവിൽ, പ്രതികളുടെ പ്രവർത്തനങ്ങളിൽ നിന്ന് ആക്രമണം മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമായി മനസ്സിലാകുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് സമാന കുറ്റകൃത്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
ആക്രമണത്തിൽ ഇ.ഡി. ഉദ്യോഗസ്ഥർക്കും അവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്കും ഭയവും മാനസിക ആഘാതവും ഉണ്ടായതായി കോടതി വിലയിരുത്തി. ഇരകൾ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അവഗണിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.
സംഭവത്തിൽ വാഹനങ്ങൾക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും കോടതി രേഖപ്പെടുത്തി. പ്രതികളെ തിരിച്ചറിയുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും, ഉദ്യോഗസ്ഥർ ഔദ്യോഗിക ചുമതലയിലായിരുന്നില്ലെന്നും, ആക്രമിക്കപ്പെട്ട വാഹനം സർക്കാർ വാഹനമല്ലാത്തതിനാൽ പൊതുമുതൽ നശീകരണ കുറ്റം നിലനിൽക്കില്ലെന്നുമുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ഹാജരാക്കിയ തെളിവുകളും മറുവാദങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു.