തൊടുപുഴ : ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ കാത്തിരിപ്പ് ദിനംപ്രതി നീളുകയാണ്. ഒട്ടേറെ പേർ ആശ്രയിക്കുന്ന ആശുപത്രിയിൽ ചികിത്സ ലഭിക്കാൻ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ദൂരദേശങ്ങളിൽ നിന്ന് കഷ്ടപ്പെട്ടെത്തുന്ന പലർക്കും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുപ്പതോളം ഡോക്ടർമാരുൾപ്പെടെ ഇരുന്നൂറിലധികം ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. എന്നാൽ ഡോക്ടർമാരിൽ ചിലർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഡ്യൂട്ടിക്കെത്തുന്നതെന്നാണ് രോഗികളുടെ പരാതി.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഡോക്ടർമാരുടെ ഡ്യൂട്ടി സമയം. ഇത് പ്രതീക്ഷിച്ച് രോഗികൾ രാവിലെ ഏഴരയോടെ തന്നെ ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടർമാരുടെ മുറികൾക്ക് മുന്നിൽ കാത്തുനിൽക്കാറുണ്ട്. എന്നാൽ പല ഡോക്ടർമാരും ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് രോഗികളെ പരിശോധിക്കുന്നതെന്നും പരാതിയുണ്ട്. ഡോക്ടർമാരുടെ അഭാവത്തെക്കുറിച്ച് അന്വേഷിച്ചാൽ ജീവനക്കാർ വ്യക്തമായ മറുപടി നൽകാറില്ലെന്നും രോഗികൾ ആരോപിക്കുന്നു.
ഇതുമൂലം ചെറിയ അസുഖങ്ങളുമായി എത്തുന്ന രോഗികളെപ്പോലും പലപ്പോഴും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഉച്ചയ്ക്കുശേഷം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ചികിത്സ ലഭിക്കുന്നത്. വിവിധ രോഗങ്ങളുമായി നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്കായി എത്തുന്നതിനാൽ ആശുപത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഇല്ലാത്തതും രോഗികളുടെ ദുരിതം വർധിപ്പിക്കുന്നു. ഒ.പി. ടിക്കറ്റ് നൽകുമ്പോൾ തന്നെ ക്രമനമ്പർ കൂടി നൽകി അതനുസരിച്ച് രോഗികളെ വിളിച്ചാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്നാണ് പൊതുവായ അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.
രോഗികൾക്ക് സമയബന്ധിതവും കാര്യക്ഷമവുമായ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം