തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കർശനമാക്കാനാണ് തീരുമാനം. കർണാടക മോഡൽ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. 'നോ ഐഡി നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാനാണ് ആലോചന.
മദ്യം വാങ്ങുന്നതിനായി ഇനി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കും. ഫയൽ നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. 18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു.
23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും അത് കര്‍ശനമായി നടപ്പായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 'നോ ഐഡി നോ എൻട്രി' എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.