മലയാളികള്ക്കിടെ ഭക്ഷണശീലത്തിലെ പ്രധാന വിഭവമായ മുട്ടയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെയും ഹോട്ടൽ മേഖലയെയും ഒരുപോലെ ബാധിക്കുന്നു. ഒരുമാസം മുമ്പ് 6 മുതൽ 7 രൂപ വരെ വിലയുണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ 8.50 മുതൽ 9 രൂപ വരെയാണ് വില. നാടൻ കോഴിമുട്ടയുടെ വില 10 രൂപയിലെത്തിയതോടെ ഉപഭോക്താക്കൾ ആശങ്കയിലാണ്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മുട്ടയ്ക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. കൽപറ്റയിൽ വെള്ള മുട്ടയ്ക്ക് 8.50 രൂപയും നാടൻ മുട്ടയ്ക്ക് 10 രൂപയുമാണ് വില. സുൽത്താൻ ബത്തേരിയിൽ വെള്ള മുട്ട 8 രൂപയ്ക്കും നാടൻ മുട്ട 9 മുതൽ 10 രൂപ വരെയും വിൽക്കുന്നു. പുൽപ്പള്ളിയിലും മാനന്തവാടിയിലും വെള്ള മുട്ടയ്ക്ക് 8 രൂപയാണ് വില. മാനന്തവാടിയിൽ നാടൻ മുട്ടയ്ക്ക് 10 രൂപവരെയെത്തി. പനമരത്ത് വെള്ള മുട്ട 8 രൂപയ്ക്കും നാടൻ മുട്ട 8.50 രൂപയ്ക്കും ലഭിക്കുമ്പോൾ കാവുംമന്ദത്ത് വെള്ള മുട്ടയ്ക്ക് 7.80 രൂപയും നാടൻ മുട്ടയ്ക്ക് 8.50 രൂപയുമാണ് വില. താറാവ് മുട്ടയുടെ വില 12 മുതൽ 13 രൂപ വരെയുമാണ്.
തമിഴ്നാട് സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട വ്യാപകമായി ഉൾപ്പെടുത്തിയതോടെ കേരളത്തിലേക്ക് പ്രധാനമായും മുട്ട എത്തിക്കുന്ന നാമക്കലിൽ നിന്നുള്ള വിതരണം ഗണ്യമായി കുറഞ്ഞതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും മുട്ട ഉൽപാദനച്ചെലവ് വർധിപ്പിച്ചതായി അവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 50 കിലോഗ്രാം കോഴിത്തീറ്റയുടെ ഒരു ചാക്കിന് ഏകദേശം 2,300 രൂപയാണ് വില.
നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് പ്രതിദിനം ലക്ഷക്കണക്കിന് മുട്ട എത്തുന്നത്. അവിടത്തെ മൊത്തവിലയും കഴിഞ്ഞ മാസങ്ങളിലായി വർധിച്ചിട്ടുണ്ട്. 2025 മാർച്ചിൽ 5.80 രൂപയായിരുന്ന ഒരു മുട്ടയുടെ വില 2026 ഏപ്രിലിൽ 6.40 രൂപയായി ഉയർന്നു. ജൂണിൽ അത് 6.50 രൂപയിലെത്തി. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നാണ് വ്യാപാരികൾ പറയുന്നത്.
മുട്ടവില ഉയർന്നതിന്റെ പ്രതിഫലനം ഹോട്ടൽ മേഖലയിലും വ്യക്തമാണ്. നേരത്തെ 30 രൂപയായിരുന്ന ഡബിൾ ഓംലറ്റിന്റെ വില പല ഹോട്ടലുകളിലും 40 രൂപയായി ഉയർന്നു. വൈകുന്നേരങ്ങളിൽ ചായക്കടകളിലും തട്ടുകടകളിലും മുട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു.
വിലക്കയറ്റം തുടർന്നാൽ ഉപഭോക്താക്കൾക്കും ചെറുകിട ഭക്ഷണശാലകൾക്കും കൂടുതൽ സാമ്പത്തികഭാരം ഉണ്ടാകുമെന്ന ആശങ്കയാണ് വിപണിയിലുള്ളത്. വിതരണം വർധിച്ച് വിലയിൽ സ്ഥിരത വരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഉപഭോക്താക്കളും.