കൊച്ചി: ഇത്രയും ദിവസം താൻ മൗനം പാലിച്ചത് 'അമ്മ' സംഘടനക്ക് വേണ്ടിയാണെന്ന് ശ്വേതാ മേനോൻ. മൗനം പാലിച്ചാൽ വിവാദങ്ങൾ കെട്ടടങ്ങുമെന്ന് കരുതി. എന്നാൽ, എന്റെ സൽപ്പേരും വിശ്വാസ്യതയും തകർക്കുക ലക്ഷ്യമിട്ട് തുടർച്ചയായി ശ്രമം നടക്കുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല -ഫേസ്ബുക് പോസ്റ്റിൽ ശ്വേതാ മേനോൻ പറഞ്ഞു. 'അമ്മ'യുടെ വിവാദ ജനറൽ ബോഡി മീറ്റിങ്ങിന് പിന്നാലെ താൻ രാജിവെക്കുകയാണെന്ന് ശ്വേതാ മേനോൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജിയിൽ നിന്ന് പിന്തിരിഞ്ഞേക്കുമെന്നുള്ള സൂചനകളാണ് ശ്വേത നൽകുന്നത്.
അമ്മയുടെ നിയമാവലിയിൽ എവിടെയാണ് അഡ്-ഹോക് കമ്മിറ്റി എന്നൊരു സംവിധാനമുള്ളതെന്ന് ശ്വേത ചോദിക്കുന്നു. ഒരു കമ്മിറ്റി രാജിവെച്ചാൽ തെരഞ്ഞെടുപ്പ് നടത്തി അടുത്ത കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് പഴയ കമ്മിറ്റി തന്നെയാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം നീതി ലഭിക്കാത്തത്? 'അമ്മ'യെ ഹൈജാക്ക് ചെയ്യാൻ താൻ ആരെയും അനുവദിക്കില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു.