കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും അന്തിമ ഉറപ്പിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
നിലവില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമാണെന്നും ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങള്‍ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.
രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗിയുടെ സമ്പർക്കപ്പട്ടിക തയാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.