വയനാട് മാനന്തവാടിയിൽ 16 വയസുകാരിയെ അർധരാത്രിയിൽ വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി മദ്യവും ലഹരിവസ്തുക്കളും നൽകിയെന്ന കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
പൊലീസ് അന്വേഷണപ്രകാരം, ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ ഒരു പെൺസുഹൃത്ത് "ചായ കുടിക്കാൻ പോകാം" എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയത്.നേരം പുലരുന്നതിനു മുന്നേ ആരും അറിയാതെ തിരിച്ചു വീട്ടിൽ എത്തും എന്നാണ് കരുതിയത്..തുടർന്ന് യുവാക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിക്കുകയും ചെയ്തതായി കണ്ടെത്തി.
പിന്നീട് കണിയാരം ഭാഗത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആദ്യം മാനന്തവാടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയ പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. കാലിനും മുഖത്തും ഗുരുതര പരിക്കുകളുണ്ട്.
ബോധം വീണ്ടെടുത്ത ശേഷം ഒരു പെൺസുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി മാതാപിതാക്കളോടും പൊലീസിനോടും മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലഹരിസംഘവുമായി ബന്ധമുണ്ടോയെന്നും ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ച് മാനന്തവാടി പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം സംഭവങ്ങൾ അതീവ ഗൗരവമുള്ളതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം..