അധികാരം പിടിച്ചെടുത്ത ആദ്യ ദിനം തന്നെ 'പണി' തുടങ്ങി ബി.ജെ.പി. ഉത്തർപ്രദേശിലെ ബുൾഡോസർ രാജിന് ബംഗാളിലും തുടക്കമിട്ടിരിക്കുകയാണ് ബി.ജെ.പി. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമവും അഴിച്ചു വിട്ടിരുന്നു ബി.ജെ.പി പ്രവർത്തകർ.
കൊൽക്കത്തയിലെ പ്രശസമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫിസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പേര് മാറ്റലുകളും സജീവമാണ്. പള്ളികളുടേത് ഉൾപെടെ പേര് മാറ്റി. മുസ്ലിമുമായി ബന്ധപ്പെട്ട പേരുകളാണ് മാറ്റിയിട്ടുള്ളത്. നോർത്ത് 24 പർഗാനാസിലെ ബരാസത്തിൽ 'മസ്ജിദ് ബാരി റോഡ്' 'നേതാജി പള്ളി' എന്നാക്കി മാറ്റിയിരിക്കുകയാണ്. സിറാജ്-ഉദ്-ദൗളയുടെ സ്മമാരക രൂപം തകർത്ത് പാർക്കിന് 'ശിവാജി ഉദ്യാനം' എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്.
സി.ആർ.പി.എഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികൾ എന്നതാണ് ശ്രദ്ധേയം.
ബോംഗാവിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ബിരിയാണി കട ഉടമകളോട് ഒഴിഞ്ഞുപോകണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി. ബംഗാളിന്റെ സംസ്കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്നും ടി.എം.സി കൂട്ടിച്ചേർത്തു